കണ്ണൂര്‍: തിരുവനന്തപുരം കോർപ്പറേഷനിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് തന്നെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച കോൺഗ്രസ് നടപടിയെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. ശബരിനാഥനെ ഇറക്കിയാലും വി.ഡി. സതീശൻ തന്നെ മത്സരിച്ചാലും കോർപ്പറേഷൻ പിടിക്കാനാവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരത്ത് കോൺഗ്രസ് ബിജെപി ധാരണയുണ്ടെന്നും ശിവൻകുട്ടി ആരോപിച്ചു. ആ ധൈര്യത്തിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷത്തേക്കാൾ ദയനീയ പ്രകടനമാകും യുഡിഎഫിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോര്പറേഷന് ഭരണം പിടിക്കാന്‍ കെ.എസ്. ശബരീനാഥനെ കോണ്‍ഗ്രസ് ഇറക്കിയതോടെ തലസ്ഥാനത്തെ ത്രികോണ പോരാട്ടത്തില്‍ തീപാറും. നിലവില്‍ 10 സീറ്റുള്ള കോണ്‍ഗ്രസ് കോര്പറേഷന് ഭരണം പിടിക്കാന്‍ നിര്‍ണായക നീക്കമാണ് നടത്തുന്നത്. കോര്പറേഷന് തെരഞ്ഞെടുപ്പിനെ ഗൗരവമായി കാണുന്ന പാര്‍ട്ടി മേയര്‍ സ്ഥാനാര്‍ഥിയായി ശബരിയെ മുന്‍നിര്‍ത്തി പോരിനിറങ്ങുന്നത് പരമാവധി സീറ്റുകളില്‍ വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ആകെ 101 വാര്‍ഡുകളാണ് കോര്‍പറേഷനിലുള്ളത്.